തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം.നാളെ വൈകീട്ട് ഗവർണർ തലസ്ഥാനത്തെത്തും. ഗവർണറുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് സർക്കാർ.
ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്‍റെ വിവാദ പ്രസംഗം വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അങ്ങനെയാണ് അദ്ദേഹം രാജി വക്കുന്നത്. എന്നാൽ ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചു. കേസ് അവസാനിപ്പിക്കാൻ പോലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ച് വരവ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാനെ തിരിച്ച് കൊണ്ടുവരാനുള്ള തീരുമാനം എടുത്തത്.