മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. യുവാവ് ആക്രമിച്ചത് ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ചെന്ന് പോലീസ്. നെഞ്ചിലാണ് യുവതിക്ക് കുത്തേറ്റത്. ഇരുവരും ഇരുന്നത് ബസിലെ ബാക്ക് സീറ്റിന് തൊട്ട് മുന്‍പിലുള്ള സീറ്റിലാണ്. യുവതി അങ്കമാലിയില്‍ നിന്നും സനല്‍ മലപ്പുറം എടപ്പാളില്‍ നിന്നുമാണ് ബസില്‍ കയറിയത്. ബസ് കക്കാട് പരിസരത്തെത്തിയപ്പോഴാണ് യുവാവ് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവാവ് ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബസ് ജീവനക്കാരും പറയുന്നു. മാറി ഇരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് യുവതി പറഞ്ഞു. ബസിന്റെ പിന്നില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടു. യാത്രക്കാര്‍ അക്രമണം ഉണ്ടായെന്ന് പറഞ്ഞപ്പോള്‍ ബസ് നിര്‍ത്തി. യുവാവിനെ ബസില്‍ നിന്ന് പുറത്ത് ഇറക്കിയപ്പോഴാണ് കഴുത്തില്‍ മുറിവ് കണ്ടത്. യുവാവിനെ ബസില്‍ കയറ്റി ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. മൂന്നാര്‍-ബെംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്.