ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിന് ഇന്ന് തുടക്കം.ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് കളി ആരംഭിക്കുക. ജൂൺ 11 വരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. മഴ കളി തടസ്സപ്പെടുത്തിയാൽ ജൂൺ 12 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് മത്സരം പൂർണമായും ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
കഴിഞ്ഞ തവണയും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചെങ്കിലും ന്യൂസിലാൻഡിനോട് പരാജയപ്പെടുകയായിരുന്നു. രോഹിത് ശർമയുടെ കീഴിൽ ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി എന്നിവർ പ്ലേയിംഗ് ഇലവനിലുണ്ടാകും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ അജിങ്ക്യ രഹാനെ ടീമിലിടം നേടുമോയെന്ന് കാത്തിരുന്ന് കാണണം.സ്പിന്നർമാരായി അശ്വിനും ജഡേജയും ടീമിലുണ്ടെങ്കിലും ഇതിൽ ഒരാൾ മാത്രമേ പ്ലേയിംഗ് ഇലവനിലെത്തു. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് വേണോ ഇഷാൻ കിഷൻ വേണോ എന്ന ചോദ്യവും ഇന്ത്യൻ ടീമിന് മുന്നിലുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാകും പേസർമാരായി ടീമിലെത്തുക.