ലക്‌നൗ: സ്‌പോർട്‌സ് ബൈക്ക് വാങ്ങാനുള്ള പണം സ്ത്രീധനമായി നൽകാൻ കഴിവില്ലാത്ത ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. വിവരമറിഞ്ഞ ഭാര്യാമാതാവ് കുഴഞ്ഞുവീണ് മരിച്ചു. ലക്‌നൗവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് മുഹമ്മദ് യൂനസ് എന്ന യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലക്‌നൗവിലെ അമിനാബാദ് ചിക്കമന്ദി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. . 2021ലായിരുന്നു ഇവരുടെ വിവാഹം.
വിവാഹ ശേഷം രണ്ട് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് പലതവണ ഭർതൃവീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. സ്‌പോർട് ബൈക്ക് സ്വന്തമാക്കാനായിരുന്നു യുവാവ് സ്ത്രീധനം ആവശ്യപ്പെട്ടത് . പണം ചോദിച്ച് ദിവസവും യൂനസ് ഭാര്യയെ പീഡിപ്പിക്കാനും ലഭിക്കാതെയായപ്പോൾ മർദ്ദനവും ആരംഭിച്ചു. ഒടുവിൽ യുവതിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.
തുടർന്ന് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യൂനസ് ബന്ധം വേർപ്പെടുത്തുന്നതായി യുവതിയോട് പറയുകയായിരുന്നു. സംഭവമറിഞ്ഞ യുവതിയുടെ മാതാവ് ഇതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ലക്‌നൗ പോലീസ് അറിയിച്ചു.