ഹൈദരാബാദ് : നടുറോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹർനഗറിൽ നടന്ന സംഭവത്തിന്റെ സിസിടീവീ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അതിക്രമം പുറം ലോകമറിഞ്ഞത്. അതിക്രമം നടക്കവേ യുവാവിന്റെ അമ്മയും ഇയാളുടെ സമീപമുണ്ടായിരുന്നുവെങ്കിലും മകന്റെ അതിക്രമം തടയാൻ അവർ ശ്രമിച്ചില്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒരു തുണിക്കടയിൽനിന്ന് ഇറങ്ങി വരികയായിരുന്ന യുവതിയുടെ ശരീരത്തിൽ യുവാവ് മോശമായ രീതിയിൽ സ്പർശിക്കുകയും ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നാലെ രോഷാകുലനായ യുവാവ് നടുറോഡിൽ വച്ച് യുവതിയുടെ വസ്ത്രങ്ങൾ കീറിയെറിയുകയായിരുന്നു. ഈ സമയം അതുവഴി സ്കൂട്ടറിൽ എത്തിയ സ്ത്രീ സംഭവത്തിൽ ഇടപെട്ടുവെങ്കിലും ഇവരെയും യുവാവ് ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെത്തുടർന്ന് വിവസ്ത്രയായി നടുറോഡിൽ കിടക്കേണ്ടി വന്ന യുവതിയെ അവിടെയെത്തിയ സ്ത്രീകൾ പ്ലാസ്റ്റിക് ഷീറ്റ് പുതപ്പിച്ചു . അമ്മയ്ക്കും മകനുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.