പന്തളം: ശ്രീവൽസം ഗ്രൂപ്പ് സ്ഥാപനങ്ങൾ വിൽപ്പനയ്‌ക്കെന്നും ജീവനക്കാരെ പിരിച്ചുവിടാൻ പോകുന്നതായുമുള്ള പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് ചെയർമാൻ എം കെ രാജേന്ദ്രൻപിള്ള. സ്ഥാപനം വിൽക്കാനോ നിർത്തലാക്കാനോ ഉള്ള ഒരു ചിന്തയും ഇല്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ശ്രീവൽസം ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും ഏറെ നാളായി നല്ലനിലയിൽ പ്രവർത്തിച്ചുവരികയാണ്. സേവന മേന്മയും പ്രവർത്തന വൈദഗ്ധ്യവും വൈവിധ്യവും കാരണം വലിയ ജനപ്രീതി നേടാൻ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനം വിൽക്കുന്നതായും ജീവനക്കാരെ പിരിച്ചുവിടുന്നതായുമുള്ള പ്രചാരണം ഗ്രൂപ്പിന്റെയും കുടുംബത്തിന്റെയും സൽപ്പേര് നശിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം അറിയിച്ചു.
ഗ്രൂപ്പിനെതിരെ പ്രവർത്തനം നടത്തുന്നതിൽ പ്രധാനി തങ്ങളുടെ ബന്ധുവായ വ്യക്തിയാണെന്നും ഇദ്ദേഹത്തെ വളരെ നേരത്തെ തന്നെ സ്ഥാപനത്തിൽ നിന്ന് സത്യസന്ധതയില്ലായ്മയുടെ പേരിൽ പിരിച്ചു വിട്ടിട്ടുള്ളതാണെന്നും, ഇപ്പോളദ്ദേഹം സ്ഥാപനത്തിന്റെ യാതൊരുവിധ ചുമതലയിലും ഇല്ലാത്തയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടൽ സ്ഥാപനത്തിന്റെ മുഖമുദ്രയാണെന്നും അത് വിൽക്കാനോ നിർത്തലാക്കാനോ ഉള്ള ഒരു ചിന്തയും ഇല്ലെന്നും പ്രസ്താവനയിൽ എം കെ രാജേന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടുന്നു.

