തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ പരിശാധന നടത്താനായി ആവശ്യത്തിന് ജീവനക്കാരോ, അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെയില്ല.പിന്നെ എന്തിനാണ് ആരോഗ്യ വകുപ്പ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം.
പരിശോധനയ്‌ക്ക് പോകാനായി ജീവനക്കാർക്ക് ആവശ്യത്തിന് വാഹനങ്ങൾ പോലും ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടില്ല.അത്യാവശ്യ ഘട്ടത്തിൽ വാഹനം വാടകയ്‌ക്ക് എടുക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യ സുരക്ഷ ഓഫീസർക്ക് ചുരുങ്ങിയത് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്. അതിനാൽ തന്നെ ജോലിഭാരം മൂലം പരിശോധനയും തുടർനടപടികളും പ്രഹസനമാണെന്ന് കണക്കുകൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭക്ഷ്യ ലൈസൻസ്, പരാതികൾ എന്നിവ പരിഗണിക്കാൻ അസി. കമ്മീഷണർമാരേയും ആവശ്യത്തിന് നിയമിച്ചിട്ടില്ല.