കോഴിക്കോട് : നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് വിചിത്ര ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇളംമനസ്സിൽ കള്ളമില്ല. ക്ലാസിൽ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികൾ വരും. മന്ത്രിസഭയെ കാണാനുള്ള അുസലഭാവസരം കിട്ടുമ്പോൾ അവർ വരുമെന്നും അതിനെ പ്രതിപക്ഷം വിമർശിച്ചിട്ട് കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ വിശദീകരണം. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഞങ്ങൾ വരുമ്പോൾ അവിടെ നിന്നിറങ്ങി ഓടി, സ്കൂളിന്റെ മതിലിന്റെമേൽ നിന്ന്, ചെറിയ കുട്ടികൾ കൈവീശി ചിരിക്കുകയും ഒക്കെ ചെയ്യുകയാണ്. കേരളത്തിന്റെ മന്ത്രിസഭയെ ആകെ ഒന്നിച്ച് കാണാനുള്ള അവസരം അവർക്ക് കിട്ടുകയല്ലേ. ആ സന്തോഷം അവർ പങ്കുവയ്ക്കുകയാണ്. അത് അവരുടെ ജീവിത്തിൽ എല്ലാ ഘട്ടത്തിലും ഓർക്കാനുള്ള കാര്യമായിരിക്കും. അപ്പോൾ അത് ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ട കാര്യമാണോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
അതേസമയം, നവകേരള സദസിന് കുട്ടികളെയും ബസുകളും അയയ്ക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പരിപാടിക്കും കുട്ടികളെ അയയ്ക്കരുതെന്ന് പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.