ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
കഴിഞ്ഞദിവസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു. അതേസമയം, തമിഴ്‌നാട്ടിൽ മഴ പെയ്യുന്നതുകൊണ്ട് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്വഭാവിക നടപടിയെന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് തമിഴ്‌നാട് വ്യക്തമാക്കി.
മഴ ശക്തമായതും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിൻറെ അളവ് കുറച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കിയത്.
അണക്കെട്ടിൻറെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 30.4, തേക്കടിയിൽ 38.4 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായിരുന്നു.