സില്‍വര്‍ലൈന്‍ എന്ന വാശി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വന്ദേ ഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ലൈന്‍ വരില്ല. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നിന്നും പിന്മാറണമെന്നും കെ.മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തിന് വന്ദേ ഭാരത് അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍.
രണ്ട് മണിക്കൂറിന് വേണ്ടി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള സാമ്പത്തികശേഷി സംസ്ഥാന സർക്കാരിനില്ല. ഷൊര്‍ണൂരുണ്ടാക്കുന്ന അപ്പം അവിടെ വില്‍ക്കണം. അതിന് വേണ്ടി കൊച്ചിയിലേക്ക് പോകേണ്ടതില്ല. അപ്പം വില്‍ക്കാന്‍ വേണ്ടി ഒരു റെയില്‍വേ ലൈനിന്റെ ആവശ്യം സംസ്ഥാനത്തില്ലെന്നും കെ.മുരളീധരൻ പരിഹസിച്ചു. വന്ദേ ഭാരത് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലെന്നും കെ.മുരളീധരൻ കൂട്ടിച്ചേര്‍ത്തു.