പാറ്റ്‌ന : ടെലികോം കമ്പനി ജീവനക്കാരനെന്ന വ്യാജേന മോഷ്ടാക്കൾ 29 അടി ഉയരമുള്ള മൊബൈൽ ടവർ അഴിച്ചെടുത്ത് കടത്തിക്കൊണ്ട് പോയി. ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം. മോഷണം നടന്ന് മാസങ്ങൾക്ക് കഴിഞ്ഞാണ് ഭീമൻ ടവർ മോഷണം പോയതായി ടെലികോം കമ്പനി പോലും അറിഞ്ഞത്.
ടെലികോം കമ്പനിയുടെ ജീവനക്കാർ 5ജി നെറ്റ് വർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ടവറുകളിൽ സർവേ നടത്തുന്നതിനിടെയാണ് ടവറും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഷഹീൻ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ ടെറസ്സിലായിരുന്നു ടവർ സ്ഥാപിച്ചിരുന്നത്
ജനുവരി 16-നാണ് ടവർ കാണാനില്ലെന്ന് ആരോപിച്ച് ജിടിഎൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഏരിയ മാനേജർ പോലീസിൽ പരാതിപ്പെടുന്നത്. 2006-ലാണ് പ്രദേശത്ത് എയർസെൽ സ്ഥാപിച്ച ടവർ 2017-ൽ ജിടിഎൽ കമ്പനിയ്‌ക്ക് വിറ്റു. 2022 ഓഗസ്റ്റിലായിരുന്നു ടവർ അവസാനമായി കമ്പനി സന്ദർശിച്ചത്.
മൊബൈൽ ടവർ പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടയ്മയ്‌ക്ക് കമ്പനി വാടക നൽകിയിരുന്നില്ല. നാല് മാസം മുൻപ് ഒരുസംഘം ആളുകൾ വന്ന് ടവർ പൊളിച്ചുമാറ്റിയെന്ന് കെട്ടിടമുടമ പറഞ്ഞപ്പോഴാണ് കമ്പനിയും ഇക്കാര്യം അറിയുന്നത്. ടവർ സാങ്കേതിക തകരാർ ഉണ്ടെന്നും പുതിയത് ഉടൻ സ്ഥാപിക്കുമെന്നുപറഞ്ഞാണ് മോഷ്ടാക്കൾ ടവർ പൊളിച്ചുമാറ്റിക്കൊണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.