ശ്രീനഗർ : ജമ്മു കശ്മീരിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉന്നതതല യോഗം വിളിച്ചുചേർത്തു. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, സിവിൽ അഡമിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. തുടർച്ചയായി ഉണ്ടായ മൂന്ന് സ്‌ഫോടനങ്ങളിൽ 10-പേർക്കാണ് പരിക്കേറ്റത്.
സ്ഫോടനങ്ങൾ നടത്തിയ ഭീകരരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മനോജ് സിൻഹ ഏജൻസികൾക്ക് കർശന നിർദേശം നൽകി. പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായവും ഏറ്റവും മികച്ച ചികിത്സയും സിൻഹ പ്രഖ്യാപിച്ചു. എൻഐഎ സംഘം ജമ്മുവിലെത്തി സ്‌ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
24 മണിക്കൂറിനുള്ളിൽ മൂന്ന് സ്‌ഫോടനങ്ങൾക്കാണ് ജമ്മു സാക്ഷ്യം വഹിച്ചത്. അരമണിക്കൂർ വ്യത്യാസത്തിൽ ആദ്യ രണ്ട് സ്‌ഫോടനങ്ങൾ ജമ്മുവിലെ നർവാൽ ജില്ലയിലുണ്ടായി. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ജമ്മുവിലെ ബജൽറ്റയിൽ ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.സ്ഫോടക വസ്തു നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് നഗ്രോട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.