ശബരിമല: മകരവിളക്ക് ദര്‍ശനത്തിന് മനസ്സൊരുക്കി ഭക്തജന ലക്ഷങ്ങള്‍. നാളെയാണ് ഭക്തിസാന്ദ്രമായ മകരവിളക്ക്. ഉച്ചയ്ക്ക് 2.30 ന് മകര സംക്രമ പൂജയും 6.30 ഓടെ മകരവിളക്കും ഭക്തര്‍ക്ക് നാളെ ദര്‍ശിക്കാനാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനമൊരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സന്നിധാനത്ത് പൂര്‍ത്തിയായി. തിരുവാഭരണ ഘോഷയാത്രയും നാളെ സന്നിധാനത്തെത്തും. അതേസമയം ഇന്നലെ ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയുടെ (Thiruvabharana Ghoshayatra Procession) തത്സമയ കാഴ്ചകൾ തത്വമയി ന്യൂസ് ഇടവേളകളില്ലാതെ ഭക്തി സാന്ദ്രമായ എല്ലാ ദൃശ്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
24 പേരടങ്ങുന്ന സംഘമാണ് തിരുവാഭരണ പേടക വാഹകര്‍. പരമ്പരാഗത പാതയിലൂടെയാണ് യാത്ര. 84 കിലോമീറ്ററുകള്‍ താണ്ടി മൂന്ന് ദിവസം പിന്നിട്ടിട്ടാണ് തിരുവാഭരണ പേടകം സന്നിധാനത്തെത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സന്നിധാനത്തെത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്കു ശേഷമാണ് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. മകര വിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ദേവസ്വവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കിയിരിക്കുന്നത്. എല്ലാ ആഘോഷങ്ങളും കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും നടക്കുക.
തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ