ശബരിമല: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് (Mandala Makaravilakku Sabarimala) ശബരിമലയിൽ ഭക്തരുടെ ദർശനം തുടരുകയാണ്. ദിനംപ്രതിയുള്ള ഭക്തരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നു. വ്യൂ പോയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്.
ഇവിടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം പേർക്ക് ഇരിക്കാനാണ് സൗകര്യമൊരുക്കുന്നതെന്നാണ് വിവരം. കാട് വെട്ടിത്തെളിച്ച് പർണ്ണശാലകൾ കെട്ടാൻ സൗകര്യമൊരുക്കുകയാണ്. വ്യൂ പോയിന്റുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കും. ശൗചാലയങ്ങൾ അധികമായി ഒരുക്കും. ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, എൻഡിആർഎഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കും. പുല്ലുമേട്, പമ്പ ഹിൽവ്യൂ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പണികൾ പത്താം തീയതി പൂർത്തിയാകും.
അതേസമയം മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിന്യസിക്കും ഫയർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരെ കൂട്ടും തിരക്ക് കാരണം.പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത് തുടങ്ങിയതായും അധികൃതർ അറിയിച്ചു.