Monday, April 29, 2024
spot_img

തിരുവനന്തപുരം നഗരസഭാ നികുതി വെട്ടിപ്പിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ രാപ്പകല്‍ സമരം; ഐക്യദാര്‍ഢ്യവുമായി സുരേഷ് ഗോപി എം പി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിച്ച സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സുരേഷ് ഗോപി എം.പി.

നഗരസഭാ ഹാളില്‍ നികുതി വെട്ടിപ്പിനെതിരെ 19 ദിവസമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു അദ്ദേഹം.

26 ലക്ഷം രൂപയുടെ ഗുരുതരമായ വെട്ടിപ്പ് കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യാത്തതിനു പിന്നില്‍ മറ്റു പല കാര്യങ്ങളും പുറത്തുവരുമെന്നതിന്റെ ഭയമാകാമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപനും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ചേര്‍ന്ന് സ്വീകരിച്ചു.

സമരത്തിലുള്ള കൗണ്‍സിലര്‍മാര്‍ക്കുള്ള ഭക്ഷണം പുറത്തുനിന്നാണെന്ന് അറിഞ്ഞ സുരേഷ് ഗോപി നാളത്തെ ഉച്ചഭക്ഷണം തന്റെ വകയാണെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കുകയും ചെയ്തു.

കൂടാതെ സാധാരണക്കാരെയും പട്ടികജാതി ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളിലെ അന്വേഷണത്തെപ്പോലും അട്ടിമറിക്കുന്ന ഭരണ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പട്ടികജാതി ഫണ്ട് തിരിമറിയും വീട്ടുകരം വെട്ടിപ്പും സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും പാലിക്കുന്ന മൗനം ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു എന്നും രാജേഷ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles