Wednesday, May 8, 2024
spot_img

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാമുകിയെ കൊന്ന സംഭവം: കൊലപാതകത്തിന് ഇടയാക്കിയത് തമിഴ്നാട്ടിലേക്ക് കൊണ്ട് പോകണമെന്ന് ഗായത്രിയുടെ ആവിശ്യം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്ഥലം മാറ്റം കിട്ടി തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം (Praveen) പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.

പ്രമുഖ ജ്വല്ലറിയിലെ ഡ്രൈവറായിരുന്ന പ്രവീണും റിസപ്‌ഷനിസ്റ്റായിരുന്ന ഗായത്രിയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ട്‌ മക്കളുടെ അച്ഛനുമായ പ്രവീണിന്റെ ഭാര്യ ഇവരുടെ ബന്ധത്തെ എതിർക്കുകയും ജ്വല്ലറിയിൽ എത്തി പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തു. ഇതേ തുടർന്ന്‌ ഗായത്രി ജോലി ഒഴിവാക്കി. പ്രവീണിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക്‌ സ്ഥലം മാറ്റി. ഇതിനിടെയാണ്‌ ശനി രാവിലെ തമ്പാനൂർ അരിസ്റ്റോ ജങ്‌ഷനിലുള്ള ഹോട്ടലിൽ പ്രവീൺ മുറിയെടുത്തത്‌.

ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടൽ റിസപ്ഷനിലെ ഫോൺ നമ്പരിൽ വിളിച്ച ഒരാൾ ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുന്നതായി അറിയിച്ചു. പ്രവീണിന്റെ സുഹൃത്താണെന്നാണ് ഹോട്ടലിൽ വിളിച്ചയാൾ പരിചയപ്പെടുത്തിയത്. യുവതി മുറിയിലുണ്ടോ എന്നു പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ മുറി പുറത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതുപ്രകാരം പൊലീസ് എത്തിയാണ് മുറി പരിശോധിച്ചത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം.

Related Articles

Latest Articles