അയോധ്യ: ഒരിക്കൽ ശ്രീരാമനെ അധിക്ഷേപിച്ചവർ ഇപ്പോൾ അയോധ്യ (Ayodhya) സന്ദർശിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രത്യക്ഷമായും പരോക്ഷമായും വിമർശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രതികരണം.
യുപിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിനായാണ് കെജ്‌രിവാൾ (Arvind Kejriwal) ലഖ്‌നൗവിൽ എത്തിയത്. അയോധ്യ സന്ദർശിച്ച കെജ്‌രിവാൾ ശ്രീരാമസ്തുതി ചൊല്ലി സരയൂ നദീതീരത്ത് ‘ആരതി’ പൂജയും കെജ്രിവാൾ നടത്തി. പ്രാർത്ഥനയ്‌ക്ക് ശേഷം, അദ്ദേഹം പുരോഹിതരിൽ നിന്ന് അനുഗ്രഹം തേടുകയും അവർക്ക് വസ്ത്രദാനം നൽകുകയും ചെയ്തു . മഹന്ത് ധരം ദാസിന്റെ നേത്വത്തിലായിരുന്നു അയോദ്ധ്യയിൽ പൂജകൾ നടത്തിയത് . തിങ്ങി കൂടിയ ജനക്കൂട്ടത്തെ ജയ് ശ്രീറാം മുഴക്കിയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി താൻ ശ്രീരാമനോട് പ്രാർത്ഥിച്ചതായും, സരയൂ മാതാവിന്റെ അനുഗ്രഹം തേടിയതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
കെജ്‌രിവാളിന്റെ വാക്കുകൾ ഇങ്ങനെ:
“രാജ്യം പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്നു, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിതി നിയന്ത്രണത്തിലാണ്. മാ സരയുവിന്റെയും ശ്രീരാമന്റെയും അനുഗ്രഹം ലഭിച്ചാൽ ഉടൻ തന്നെ നമ്മൾ ഈ മഹാമാരിയിൽ നിന്ന് മുക്തരാകും, ” കെജ്‌രിവാൾ പറഞ്ഞു.
അതേസമയം കെജ്‌രിവാളിന്റെ അയോധ്യ സന്ദർശനത്തെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമേ കെജ്‌രിവാൾ ഭഗവാൻ രാമനെ ഓർക്കുകയുള്ളു എന്നായിരുന്നു പരിഹാസം. അതിനുപിന്നാലെയായിരുന്നു യോഗിയുടെയും വിമർശനം.