കൊച്ചി : കരൾ രോഗത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത അവതാരകയും നടിയുമായ സുബി സുരേഷിനെ അവസാനമായി ഒരു നോക്കുകാണുവാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വസതിയിലെത്തിച്ചിരുന്നു. ഇവിടെ പത്തുമണി വരെ പൊതുദർശനത്തിനു വച്ചതിനു ശേഷം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. സംസ്കാര ചടങ്ങുകൾ ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കുന്നു.
സിനിമ – സീരിയൽ രംഗത്തെ നിരവധിപ്പേർ തങ്ങളുടെ പ്രിയ സഹപ്രവർത്തകയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.
തൃപ്പൂണിത്തുറ സ്വദേശിയായ സുബി ആറു വർഷത്തോളമായി വരാപ്പുഴ തിരുമുപ്പത്ത് ഏറെ നാളത്തെ ആഗ്രഹത്തിനുശേഷം നിർമ്മിച്ച ‘എന്റെ വീട് ‘ എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. വിവാഹിതയാകാൻ പോകുന്നു എന്ന സൂചനകൾ അടുത്തിടെ താരം തന്നിരുന്നു. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് ഇന്നലെ അപ്രതീക്ഷിത വിയോഗം.