മുംബൈ: മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധ ഭീഷണി മുഴക്കിയയാളെ പിടികൂടി പോലീസ്. സ്വാതന്ത്ര്യദിനമായ ഇന്ന് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് മൂന്ന് തവണ ഭീഷണി ഫോൺകോൾ വിളിച്ചയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ അഫ്‌സൽ എന്നയാളാണെന്നും മാനസിക വിഭ്രാന്തി നേരിടുന്നതായി സംശയമുണ്ടെന്നും പോലീസ് പറയുന്നു.
മുംബൈയിലെ ഗിർഗാവിലുള്ള ഹർകിസന്ദാസ് ആശുപത്രിയിലേക്കായിരുന്നു ഭീഷണ സന്ദേശമെത്തിയത്. മുകേഷ് അംബാനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വകവരുത്തുമെന്നായിരുന്നു ഭീഷണി. മൂന്ന് തവണ ഇത്തരത്തിൽ ഫോൺ കോൾ വന്നിരുന്നു. ഈ നമ്പർ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അംബാനിയുടെ കുടംബം വിവിധ തരത്തിലുള്ള ഭീഷണികൾ നേരിടുന്നതിനാൽ മഹാരാഷ്‌ട്ര സർക്കാർ നൽകുന്ന സുരക്ഷ തുടരാമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വ്യവസായ പ്രമുഖന് സുരക്ഷ ഏർപ്പെടുത്തുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.