ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഏറ്റുമുട്ടും. മൂന്നാം സ്ഥാനാർത്ഥിയായിരുന്ന ജാർഖണ്ഡിലെ മുൻ ക്യാബിനറ്റ് മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രി അറിയിച്ചു. ഈ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യം അതിന് ശേഷമേ വ്യക്തമാകുകയുള്ളു. ആരും നാമനിർദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടക്കും.
സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രമിക സൂക്ഷ്മമായി പരിശോധിച്ചതായി മധുസൂദൻ മിസ്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവയിൽ 20ൽ നാല് ഫോമുകളും ഫോമുകളിലെ ഒപ്പുകളിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തി, അതിനാലാണ് അവ നിരസിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണെന്നും മിസ്ത്രി പറഞ്ഞു. ഖാർഗെയും തരൂരും തമ്മിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇപ്പോൾ കാണുന്നത്. ഈ രണ്ടിലേതെങ്കിലും ഫോം പിൻവലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.