സിവാൻ: ബീഹാറിൽ അക്രമികൾ വിലസുന്നതായി റിപ്പോർട്ട്. അക്രമികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജില്ലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ ഗുണ്ടാ സംഘം വെടിവെയ്‌ക്കുകയായിരുന്നു. ബാൽമീകി യാദവ് എന്ന ഉദ്യോഗസ്ഥനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം പട്രോളിംഗിനിടെ ഒരു സംഘം ഇരുട്ടുനിറഞ്ഞ പ്രദേശത്ത് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അക്രമികൾ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പോലീസ് തിരിച്ച് വെടിവെച്ചതിൽ അക്രമികളിൽ ഒരാൾക്ക് പരിക്കേറ്റെന്നും സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ പറഞ്ഞു. ബീഹാറിൽ അക്രമം വർദ്ധിച്ചുവരികയാണെന്നും നിതീഷ് കുമാർ-തേജസ്വി യാദവ് ഭരണത്തിൽ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകർന്നിരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.