തിരുവനന്തപുരം : ഗുണ്ടാ മാഫിയയുമായിയുള്ള ബന്ധത്തെ തുടര്‍ന്ന് പോലീസുകാർക്കെതിരെയുള്ള നടപടി തുടരുന്നു.പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ.അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശ്ശാല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് റൂറൽ എസ് പി ഇവരെ സ്ഥലം മാറ്റിയത്.
ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പോലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പോലീസിൽ രജിസ്റ്റര്‍ ചെയ്ത ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാന്പത്തിക, തൊഴിൽ തട്ടിപ്പ് തര്‍ക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാന്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്.