മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ യുവാവിന് നേരെ പാഞ്ഞടുത്തത്.ഉടൻ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് സംഭവം. കടുവയുടെ ആക്രമണത്തിൽ നിന്നും ബിനു (20) തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അതേസമയം, കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ ഒരാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.