തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കുമാരപുരം താമര ഭാഗം ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്ത്(36) ആണ് അറസ്റ്റിലായത്. 14.941 ഗ്രാം എം ഡി എം എ ബൈക്കിൽ കടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം കോവളം ഭാഗത്തു നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്. പ്രിവന്റീവ് ഓഫീസർ ഷാജു (ഗ്രേഡ്) സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, പ്രസന്നൻ, അഖിൽ, ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 504 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കട ഭാഗത്ത് നിന്ന് 500 മില്ലീലിറ്ററിന്റെ , OASIS Classic Rum എന്ന വ്യാജ ലേബൽ പതിപ്പിച്ച 18 കുപ്പികൾ അടങ്ങുന്ന നാല് കവറുകളിലായി 36 ലിറ്റർ വ്യാജമദ്യം ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമായി കൊണ്ടുവന്ന് വിൽപന നടത്തുന്നതിനിടെ പിടികൂടിയത്.
വിളവൂർക്കൽ സ്വദേശികളായ പ്രകാശ് (39), സന്തോഷ് (48), സതീഷ് കുമാർ (59 ) എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതികളെ നിന്ന് ചോദ്യം ചെയ്തതിൽ പ്രകാശ് കച്ചവടത്തിനായി സന്തോഷിന്റെ വീട്ടിൽ വ്യാജ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ സന്തോഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 936 കുപ്പികളും കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ 468 ലിറ്ററും പരിശോധനയ്ക്കിടെ ആദ്യം കണ്ടെത്തിയ 36 ലിറ്ററും ഉൾപ്പെടെ അകെ 504 ലിറ്റർ വ്യാജമദ്യവും ഹോളോഗ്രാം സ്റ്റിക്കറുകളും കണ്ടെത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.