ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആയുധമെടുത്ത് പോരാടിയ വീരവനിത ഝാൻസി റാണി ലക്ഷ്മീഭായിയുടെ വീരാഹുതി ദിനം രാജ്യം ഇന്ന് ആചരിക്കുന്നു. 1858 ജൂൺ 18നാണ് ഗ്വാളിയോറിൽ റാണി ജീവൻവെടിഞ്ഞത്.
മറാഠ ഭരണത്തിനു കീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്. വാരണാസിയിലെഒരു ഗ്രാമത്തിലാണ് ലക്ഷ്മീബായി ജനിച്ചത്. മണികർണ്ണിക എന്നായിരുന്നു യഥാർത്ഥ നാമം. മനുബായി എന്നവിളിപ്പേരു കൂടി ഉണ്ടായിരുന്നു റാണിക്ക്. പിതാവ് മോരോപാന്ത് താമ്പേ, അമ്മ ഭാഗീരഥിബായി.
മനുബായി പതിനാലാം വയസ്സിൽ ഝാൻസിയിലെരാജാവായിരുന്ന ഗംഗാധർ
റാവുവിനെ വിവാഹം കഴിച്ചു. ഗംഗാധർ റാവുവിന് പുത്രൻമാരില്ലായിരുന്നു. ബായിയേക്കാൾ വളരേയേറെപ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹത്തിനുശേഷം മനുബായി രാജനിയമങ്ങൾ പ്രകാരം റാണി ലക്ഷ്മീബായി ആയി മാറി. ഝാൻസിയെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടണ്‍ നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു.
ഭരണ നിർവഹണത്തിൽ റാണി അതിസമർഥയായി. ശിപായി ലഹളക്കുശേഷം ഏതാണ്ട് പത്തുമാസത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. നീതിനിർവ്വഹണത്തിലും, ഭരണനിർവ്വഹണത്തിലും അതീവ നൈപുണ്യമാണ് റാണി കാഴ്ചവെച്ചത്. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതിരുന്നിട്ടുംതന്‍റെ കഴിവിനേക്കാളും മികച്ച രീതിയിൽ ഝാൻസിയുടെ ഭരണം നിർവഹിക്കാൻ റാണിക്കു കഴിഞ്ഞു. സമാധാനവും സന്തോഷവും ഝാൻസിയിലേക്കു തിരിച്ചുവന്നു. ഈ സമയത്ത് ഝാൻസിയിൽ ചില വ്യവസായശാലകൾ സ്ഥാപിക്കാനും അവർ മുൻകൈയ്യെടുത്തു.
ഭർത്താവിന്‍റെ മരണശേഷം ഒരു സന്യാസിനി എന്ന നിലയിൽ നിന്നും കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയിലേക്ക് റാണി ഉയർന്നു. ഭർത്താവിന്‍റെ മരണശേഷം ബ്രാഹ്മണസ്ത്രീകൾ ധരിക്കേണ്ടതായ മൂടുപടം അവർ ഉപേക്ഷിച്ചു. മാത്രമല്ല, കൊട്ടാരത്തിന്‍റെ ദർബാർ ഹാളിൽ സിംഹാസനത്തിലിരുന്നു ഭരണകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ശ്രദ്ധ വേണ്ട കാര്യങ്ങൾക്കു വേണ്ടി അവരുടെ ഉച്ചനേരത്തെ വിശ്രമം പോലും വേണ്ടെന്നു വച്ചു.