ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍, തലചായ്ക്കാന്‍ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍, എഴുത്തും വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍, ശരിയായ ആരോഗ്യ പരിപാലനത്തിന് അവസരം ലഭിക്കാത്തവര്‍ ഇങ്ങനെ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന മനുഷ്യര്‍ ലോകത്ത് ഇന്നും നിരവധിയാണ്.ഇവരുടെ ജീവിത പ്രയാസങ്ങളിലേക്ക് മനുഷ്യനന്മയുടെ പ്രകാശം ചൊരിയാന്‍ നമുക്ക് കഴിഞ്ഞാൽ, വയറു നിറയെ ഒരു നേരത്തെ ആഹാരം കിട്ടിയാല്‍ കാണാന്‍ കഴിയും ലോകത്തിലെ ഏറ്റവും മനോഹരമായ പുഞ്ചിരി. ഈ കോവിഡ് മഹാമാരിയിൽ മിക്കവാറും പട്ടിണിയിലും പരിവട്ടത്തിലും ആണ്. നമുക്ക് ഈ നിമിഷം മുതൽ ദാരിദ്ര്യത്തെ തുടച്ചു നീക്കാൻ പ്രതിജ്ഞ എടുക്കാം. ഈ ദിനത്തിൽ സമൂഹമാധ്യമത്തിൽ അഞ്ചു എന്ന യുവതിയുടെ ചർച്ചയാകുന്ന പോസ്റ്റ് പങ്കു വെയ്ക്കുന്നു…
പോസ്റ്റ് പൂർണ്ണരൂപം :
ഇന്ന് ലോക ദാരിദ്ര്യദിനം . ലോകമെമ്പാടും മഹാമാരി ദുരിതപ്പെയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്ന 2021 ൽ ഈ ദിനത്തിന് മുൻ വർഷങ്ങളേക്കാൾ ഏറെ പ്രസക്തിയുണ്ട്. ഏത് മഹാമാരിയേക്കാളും വലിയ ദുരിതമാണ് വിശപ്പും ദാരിദ്ര്യവും . നമ്മുടെ ചുറ്റുവട്ടത്ത് തന്നെ എത്രയോ പേർ ദാരിദ്ര്യം നിമിത്തം സ്വമേധയാ ജീവിതത്തിൽ നിന്നും മടങ്ങിപ്പോക്ക് നടത്തിയിരിക്കുന്നു.വരുമാനമാർഗങ്ങൾ എല്ലാം അടഞ്ഞു പോയ ഈ കെട്ടകാലത്തു മരിച്ചുപോയേക്കാം എന്നു തീരുമാനിച്ചു പ്പോകുന്നത് ആരുടെയും തെറ്റല്ലാ . എന്നാൽ നമ്മൾ ഓരോരുത്തർക്കും ചെയ്യാവുന്ന , ചെയ്യാൻ പറ്റുന്ന ചെറിയ ഒരു കാര്യത്തിലൂടെ അവരുടെ ആ വലിയ തീരുമാനത്തെ മാറ്റാൻ കഴിയും.
നമ്മൾ കാണുന്ന, വിളിക്കുന്ന, പരിചയത്തിലുള്ള സുഹൃത്തുക്കളോടും അയല്ക്കാരോടും അകന്ന ബന്ധത്തിലുള്ളവരോടും കുശലാന്വേഷണം നടത്തുന്ന വഴിക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടു വലതും ഉണ്ടോ എന്ന് അവർക്കു അഭിമാനക്ഷതം ഉണ്ടാവാത്ത രീതിയിൽ ഒന്നു ചോദിച്ചു അറിയുവാൻ ശ്രമിക്കുക. ചിലപ്പോഴെങ്കിലും അടച്ചുറപ്പില്ലാത്ത, ചെറിയ വീടിനുള്ളിൽ കഴിയുന്നവരേക്കാൾ ദാരിദ്ര്യം വലിയ വീട്ടിൽ താമസിക്കുന്നവർക്കായിരിക്കും. ഒരുപാട് പേരെ അടുത്തറിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്. നമുക്കു ചുറ്റിലുമുളള
അടച്ചുറപ്പുള്ള വീടും നല്ല വസ്ത്രങ്ങളും ഒക്കെയുള്ള പലരും ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായിട്ടുണ്ടാവും. പലപ്പോഴും സന്നദ്ധസംഘടനകൾ പച്ചക്കറിയും പലവ്യഞ്ജനവും എത്തിക്കുക ചെറിയ വീട് നോക്കിയും വീടുകളുടെ പുറംകാഴ്ച നോക്കിയുമാണ്. വലിയ വീടുള്ളവനു എന്ത് ദാരിദ്ര്യം എന്ന ചിന്തയുണ്ടാകും പലപ്പോഴും . പക്ഷേ വരുമാനമാർഗ്ഗങ്ങൾ അടഞ്ഞ ഈ കെട്ടകാലത്ത് ആത്മഹത്യ ചെയ്ത പലരും വരുമാനമുള്ളപ്പോൾ നല്ല രീതിയിൽ ജീവിച്ച ഇടത്തരക്കാരാണ്. കഴിഞ്ഞ ആഴ്ച നന്തൻകോട് ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ മൂന്ന് പേർ ഒടുവിലത്തെ ഉദാഹരണം. വീടിനുള്ളിൽ തീ പുകയാത്ത അവസ്ഥ അടുത്തുള്ളവരാരും അറിഞ്ഞിരുന്നില്ല
ഒരുപാട് പേരുടെ വിശപ്പ് അടക്കാൻ നമുക്ക് എല്ലാവർക്കും കഴിഞ്ഞില്ലെങ്കിലും ഒരാളുടെ എങ്കിലും വയറ്റിലെ വിശപ്പിന്റെ ആളൽ നമുക്ക് അറിയാൻ സാധിക്കണം. ലോകാ സമസ്താ സുഖിനോ ഭവന്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona