ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. മാത്രമല്ല ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ടിവരില്ലെന്ന് ഡാം അധികൃതരും വ്യക്തമാക്കി. ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്.
അതേസമയം തന്നെ നിലവിൽ മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലമെത്തി തുടങ്ങിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് ഇന്നലെ രാത്രിയോടെ വർദ്ധിപ്പിച്ചിരുന്നു. രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. ഉയര്‍ത്തിയത് 30 സെന്‍റിമീറ്റര്‍. ആകെ പുറത്തേക്കൊഴുകുന്ന ജലം 825 ഘനയടിയായി വര്‍ധിച്ചു.
കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. പെരിയാറിൽ നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ മാത്രമായിരിക്കും വെള്ളം ഉയരാൻ സാധ്യത. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.