ലക്‌നൗ :ഒരേ സമയം സന്യാസി സമൂഹത്തേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അപമാനിച്ച സംഭവത്തിലാണ് കേരളത്തിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസ് എടുത്തത് പ്രതിഷേധ സമരത്തിനിടെ. സംഭവത്തിൽ ലക്‌നൗ സൈബർ സെൽ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി യുപി പോലീസിന്റെ സ്‌പെഷ്യൽ ടീം തിരുവനന്തപുരത്ത് എത്തി. പ്രതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. കണ്ടാൽ അറിയുന്ന പ്രതികൾക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. മത- സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നാണ് കേസ്. ലക്‌നൗ സ്വദേശിയായ രണ്ട് പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഈ മാസം 23 ന് തിരുവനന്തപുരത്ത് ക്യാമ്പസ് ഫ്രണ്ട് നടത്തിയ പ്രതിഷേധ സമരത്തിലാണ് പ്രവർത്തകർ യുപി മുഖ്യമന്ത്രിയെ അപമാനിച്ചത്. സമരത്തിനിടെ മുഖ്യമന്ത്രിയുടെ കോലം പ്രവർത്തകർ കെട്ടിവലിച്ച് കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.

