തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ടുള്ള ഫയല്‍ നീക്കങ്ങള്‍ തുടങ്ങിയത് അഞ്ച് മാസം മുമ്പെന്ന് രേഖകള്‍. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ ഇ-ഫയല്‍ രേഖകളില്‍ വ്യക്തമാകുന്നത്.
മരംമുറിക്ക് അനുമതി നല്‍കുന്ന യോഗം നവംബര്‍ ഒന്നിന് ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഇതിന് മിനുട്ട്‌സ് ഇല്ലെന്നുമുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. മുല്ലപ്പെരിയാറിലെബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം മരംമുറി ഉത്തരവിറക്കിയതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് വനംവകുപ്പിലെ വിവിധ സംഘടനകള്‍ നിസ്സഹകരണ സമരത്തിനും ആലോചന നടത്തുന്നുണ്ട്.