ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ സമയം രാത്രി 10.30-ന് ആരംഭിക്കുന്ന സൂര്യഗ്രഹണം പക്ഷേ ഇന്ത്യന്‍ ഉപഭൂഖണഡത്തില്‍ ദൃശ്യമാകില്ല.
യു എസ് ബഹിരാകാശ ഏജന്‍സി നാസയുടെ തത്സമയ സ്ട്രീമിംഗില്‍ ഇന്ത്യയിലുള്ളവര്‍ക്ക് ആകാശ പ്രതിഭാസത്തിന് തത്സമയം സാക്ഷ്യം വഹിക്കാനാകും. കൊളംബിയ, സ്‌പെയ്ന്‍, വെനിസ്വേല, അയര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, യു കെ, ചില കരീബിയന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും. ലോകമാകെ ഏകദേശം 31.6 ദശലക്ഷം ആളുകള്‍ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. ഇന്ന് പൂര്‍ണമായി ചന്ദ്രന്‍, സൂര്യനെ മറയ്ക്കും.
നാലര മണിക്കൂറിലേറെ നീണ്ടു നിൽക്കുന്ന പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്‌സസ് മുതല്‍ മെയിന്‍ വരെയുളള സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. അടുത്ത സമ്പൂര്‍ണ്ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്.

