Monday, September 21, 2026

ബംഗാളിലും ഒഡിഷയിലും ബിജെപി ; തമിഴ്‌നാട്ടില്‍ ഇരട്ടയക്കം; പ്രവചനവുമായി പ്രശാന്ത് കിഷോര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി കാര്യമായ മുന്നേറ്റം നടത്തുമെന്ന് തെരഞ്ഞടുപ്പു വിദ്ഗധന്‍ പ്രശാന്ത് കിഷോര്‍. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ ഗണ്യമായ നിലയില്‍ ബിജെപി കൂട്ടിച്ചേര്‍ക്കുമെന്നും തമിഴ്നാട്ടില്‍ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കുമെന്നും ടിഡിപി- ബിജെപി സഖ്യം നേട്ടം കൊയ്യുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

‘വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ തമിഴ്നാട്ടില്‍ ബിജെപി ഇരട്ട അക്കത്തില്‍ എത്തുമെന്നത് ഞാന്‍ ഒരു വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. തെലങ്കാനയില്‍ ബിജെപി ഒന്നാമതോ അല്ലെങ്കില്‍ രണ്ടാം കക്ഷിയോ ആകും. അത് വലിയ കാര്യമാണ്. ഒഡീഷയില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഉറപ്പാണ്. പശ്ചിമ ബംഗാളിലും ബിജെപി ഒന്നാം സ്ഥാനത്തെത്താന്‍ പോകുന്നു എന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്’ പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്നാല്‍ സഭയില്‍ 370 സീറ്റുകള്‍ മറികടക്കാന്‍ ബിജെപിക്ക് സാധ്യതയില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു.

പരാജയം ആവര്‍ത്തിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് തത്കാലം മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണം. ഇന്ത്യാമുന്നണിക്ക് വ്യക്തമായ അജണ്ടയോ നേതൃത്വമോ ഇല്ലാത്തതാണ് പ്രശ്‌നം. യുപി, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മെച്ചമുണ്ടാക്കാതെ വയനാട്ടില്‍ അദ്ദേഹം ജയിച്ചതുകൊണ്ട് എന്തു കാര്യമെന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു. തോല്‍വിയാണ് ഫലമെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു ബ്രേക്ക് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ക്ഷീണമുണ്ടായ മൂന്ന് സന്ദര്‍ഭങ്ങളിലും അതുമുതലെടുക്കുന്നതില്‍ കോണ്‍ഗ്രസിന് ഉണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചതെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു. 2020ല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ രോഷവും കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും മുതലെടുക്കുന്നതിന് പകരം പ്രതിപക്ഷ നേതാക്കള്‍ വീട്ടിലിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലേക്ക് നടത്തിയ സന്ദര്‍ശനങ്ങളുമായാണ് ഇവ താരതമ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെങ്കിലും ബിജെപി അവകാശവാദം നടക്കില്ല. ഹാട്രിക് വിജയത്തോടെ ദീര്‍ഘകാലം ബിജെപിയുടെതായിരിക്കും ഭരണം എന്ന നിഗമനത്തോട് യോജിപ്പില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 1984ലെ ഏറ്റവും വലിയ വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതാപം ക്ഷയിക്കാന്‍ തുടങ്ങിയത്. പിന്നീട് ഒരിക്കലും ഒറ്റയ്ക്ക് ഭരണത്തിലെത്താനായിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ ഓര്‍മ്മിപ്പിച്ചു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരവ് പ്രയാസകരമാണെന്ന് പ്രശാന്ത് കിഷോര്‍ പ്രവചിക്കുന്നു. അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു.

പ്രശാന്ത് കിഷോര്‍ 2019 ല്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വൈഎസ്ആര്‍സി പാര്‍ട്ടി അന്നത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ എത്തുകയായിരുന്നു.

Related Articles

Latest Articles