ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം പ്രവചിച്ച് എക്സിറ്റ്‌പോൾ ഫലങ്ങൾ. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ്‌പോൾ ഫലങ്ങളിലെല്ലാം ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി തേരോട്ടം പ്രവചിക്കുന്ന എക്സിറ്റ്‌പോൾ ഫലങ്ങളെ തള്ളി ആം ആദ്മി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എക്സിറ്റ്‌പോൾ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി 10 മുതല്‍ 19 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോളിലും ബി.ജെ.പിക്കാണ് മേല്‍ക്കൈ. 40 മുതല്‍ 44 വരെ സീറ്റുകളാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് പ്രവചിച്ചിരിക്കുന്നത്. ആംആദ്മി 25 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് ഒരുസീറ്റിലൊതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
ചാണക്യ സ്ട്രാറ്റജീസിന്റെ എക്‌സിറ്റ് പോളിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നുസീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.
പി-മാര്‍കിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.
ജെ.വി.സി.യുടെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബി.ജെ.പി.ക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെ.വി.സി. പ്രവചിക്കുന്നത്. ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ജെ.വി.സി. പ്രവചിക്കുന്നു.
മാട്രിസ് എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.

