Friday, May 17, 2024
spot_img

അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതിക്ഷേത്രത്തിൽ അതിക്രമം !ശ്രീകോവിലിൽ അതിക്രമിച്ചു കടന്നയാൾ തിടമ്പ് തല്ലി ഉടച്ചു !

മലപ്പുറം : അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതിക്ഷേത്രത്തിലെ ശ്രീകോവിലിൽ ആക്രമണം. ഇന്ന് രാവിലെ 8 മണിയോടുകൂടി ശ്രീകോവിലിനുള്ളിലേക്ക് ആക്രമിച്ച് കടന്നയാൾ തിടമ്പ് തല്ലി ഉടയ്ക്കുകയും വിളക്കുകളും മറ്റും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഭക്തജനങ്ങൾ ആക്രമിയെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. പൂജകൾ തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളുടെ മുഖംമിനുക്കൽ നടത്തിയത് വലിയ വിവാദമായിരുന്നു. ക്ഷേത്ര ഓഫീസിന് പച്ചനിറം പൂശിയതിനെതിരെയാണ് ഹൈന്ദവ വിശ്വാസികളിൽ നിന്നും അന്ന് ശക്തമായ പ്രതിഷേധം ഉയർന്നത്. ക്ഷേത്ര കമ്മിറ്റിയിലെ സിപിഎം അംഗങ്ങളാണ് പച്ചനിറം അടിക്കാൻ നിർദ്ദേശിച്ചതെന്നും അന്ന് ആരോപണമുയർന്നിരുന്നു.

കേരളത്തിലെ അതിപ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവനാട് രാജാക്കന്മാരുടെ കുലദൈവമാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠയായ ഭഗവതി എന്ന് കരുതപ്പെടുന്നു. അന്ന് മുതൽ തന്നെ ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ആണ് ആ മൂന്നു ക്ഷേത്രങ്ങൾ.മാന്ധാതാവ് എന്ന സന്ന്യാസിയുടെ ആവശ്യമായിരുന്നു ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗത്തിൽ നിത്യ പൂജ ചെയ്യണമെന്നത്. ഈ ആവശ്യം അദ്ദേഹം സാക്ഷാൽ മഹാദേവനോട് ഉണർത്തിക്കുകയും ചെയ്തു. എന്നാൽ അത്തരമൊന്ന് ശ്രീപാർവ്വതിയുടെ കയ്യിൽ മാത്രമാണ് ഉള്ളത്. അതിനാൽ ദേവി അറിയാതെ ഭഗവാൻ ലിംഗം സന്ന്യാസിയ്ക്ക് നല്കി. എന്നാൽ വിവരമറിഞ്ഞ പാർവ്വതി ലിംഗം തിരികെ കൊണ്ട് വരാൻ ഭദ്രകാളി ഉൾപ്പെടെയുള്ള ഭൂത ഗണങ്ങളെ അയക്കുകയും അവസാനം ഭദ്രകാളിയും മാന്ധാതാവുമായുള്ള മൽപ്പിടുത്തത്തിൽ ലിംഗം രണ്ടായി പിളരുകയും ചെയ്തു. ഇപ്പോഴും ക്ഷേത്രത്തിൽ മൂല സ്ഥാനത്തുള്ളത് ഈ പിളർന്ന വിഗ്രഹമാണത്രെ . പിന്നീട് ഇവിടം ക്ഷേത്രമാവുകയും ചെയ്തു. ഏറെ നാൾ ആളനക്കം ഇല്ലാതിരുന്ന ഇവിടം പിന്നീട് കണ്ടെടുതെങ്കിലും പ്രശ്നം നോക്കിയപ്പോൾ ഭഗവതി ഇവിടെ കുടി കൊള്ളുന്നതായി ആണ് കണ്ടത്. അതിനാൽ തിരുമാന്ധാം കുന്നു ദേവീ ക്ഷേത്രമായി അറിയപ്പെട്ടു. മാതൃശാലയ്ക്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ആണ് ശിവ പ്രതിഷ്ഠ ഉള്ളത്.

തിരുമാന്ധാം കുന്നിലെ ഏറ്റവും പ്രധാനമുള്ള ഒന്ന് പൂരമാണ്‌. പണ്ട് കാലത്തെ മാമാങ്കങ്ങളെ ഓർമ്മിപ്പിക്കും ഇന്നും ആ പുരാതന ക്ഷേത്രം. 1058ൽ മുതലാണ്‌ പൂരം എല്ലാവർഷവും ഉണ്ടായി തുടങ്ങിയത്. പണ്ട് പാർവതി പൂജ നടത്തിയിരുന്ന ശിവലിംഗമായിരുന്നതിനാൽ ദേവപൂജ്യത്വവും മന്ധാതാവ് മഹർഷി പൂജിച്ചിരുന്നതിനാൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യർ പൂജ ചെയ്യുന്നതിനാൽ മനുഷ്യപൂജ്യത്വ ഗുണവുമുണ്ട് ഇവിടുത്തെ മൂല വിഗ്രഹത്തിനു. അതിനാൽ തന്നെ സാധാരണ മനുഷ്യന് ഈ വിഗ്രഹത്തിലെ ശക്തിയെ നശിപ്പിയ്ക്കാൻ ആകില്ല എന്നതാണ് വിശ്വാസം. ശിവ-പാർവ്വതി ശക്തി ഒന്നിച്ചു ഈ ക്ഷേത്രത്തിൽ ഉള്ളതിനാൽ വിവാഹ പൂജയ്ക്കാണ് തിരുമാന്ധാം കുന്നു ക്ഷേത്രം കീർത്തി കേട്ടിരിക്കുന്നത്. മംഗല്യ പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാട്.

Related Articles

Latest Articles