കോഴിക്കോട് : ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറിയ മലയാളി വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ 18 മുതൽ ഡിസംബർ 23 വരെ നടന്ന നവകേരള സദസിന്റെ തുടര്‍ച്ചയായി കോഴിക്കോട് വിദ്യാർത്ഥികളുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
“ഭാവി മുന്നിൽക്കണ്ടാണ് സർക്കാർ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്‌ക്ക് തുടക്കമിട്ടത്. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കാണ്. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്. വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ മഴയാണ്. വിദേശത്ത് പഠനത്തിനായി പോയ നാട്ടുകാരുടെ മക്കളെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് നേതാക്കളുടെ മക്കളെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കൂയെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്ന കമന്റ്.