തൃശൂര്‍: തൃശ്ശൂർ അതിരപ്പിള്ളിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴച്ചാലിന് സമീപമുള്ള വനത്തിനുള്ളിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനവിഭവം ശേഖരിക്കാന്‍ പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. പഞ്ചമിയും ഭര്‍ത്താവും ഒരുമിച്ചാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയത്. എന്നാൽ ഇന്ന് രാവിലെയാണ് പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: വന വിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ കരടിപ്പാറയില്‍ താല്‍ക്കാലിക ഷെഡ്ഡ് കെട്ടി താമസിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെ പഞ്ചമിയെ ഭർത്താവ് കൊലപ്പെടുത്തിയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പഞ്ചമിയുടെ ഭർത്താവ് പൊന്നപ്പനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.