ദില്ലി: സഭാനടപടികൾ തടസ്സപ്പെടുത്തും വിധത്തിൽ ബഹളം വച്ചതിനെത്തുടർന്ന് 141 എംപിമാരെ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ അധിക്ഷേപിക്കുന്ന തരത്തിൽ അനുകരിച്ച തൃണമൂൽ എംപി കല്യാൺ ബാനർജിക്കും അത് ചിത്രീകരിച്ച രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുയരുന്നു.
‘‘എന്റെ നട്ടെല്ല് നേരെയാണ്, എനിക്ക് നല്ല ഉയരമുണ്ട്’’ എന്നു പറഞ്ഞാണ് സഭാ നടപടികൾ കല്യാൺ ബാനർജി അനുകരിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മകർ ദ്വാറിലാണ് എംപിമാർ കുത്തിയിരുന്നു പ്രതിഷേധിച്ചത്. സംഭവത്തിന്റെ വിഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച് ബിജെപിയും പ്രതിഷേധം അറിയിച്ചു. ‘‘പ്രതിപക്ഷ എംപിമാരെ എന്തിനാണ് സസ്പെൻഡ് ചെയ്തതെന്ന് ചോദിച്ചാൽ ഇതാണ് ഉത്തരം’’ എന്ന അടികുറിപ്പോടെയാണ് കുറിപ്പോടെയാണ് ബിജെപി വിഡിയോ പങ്കുവച്ചത്.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ധൻകർ രംഗത്ത് വന്നു. ‘ഏറെ പരിഹാസ്യവും അംഗികരിക്കാൻ കഴിയാത്തതുമായ’ കാര്യമെന്നാണ് അദ്ദേഹം പറഞ്ഞത്. 12 മണിയോടെ സഭ വീണ്ടും കൂടിയപ്പോൾ ധൻകർ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
“രാജ്യസഭ ചെയർമാന്റെ ഓഫിസും, സ്പീക്കറുടേതും വളരെ വ്യത്യസ്തമാണ്. രാഷ്ട്രീയപാർട്ടികൾ തമ്മിൽ പല പ്രശ്നങ്ങളും വാഗ്വാദങ്ങളും ഉണ്ടാകും. എന്നാൽ നിങ്ങളുടെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് മറ്റൊരു പാർട്ടിയിലെ അംഗത്തിന്റെ വിഡിയോ പകർത്തുന്നത് നോക്കൂ. ചെയർമാന്റെ മിമിക്രി, സ്പീക്കറുടെ മിമിക്രി. എത്ര പരിഹാസ്യമാണ്, ലജ്ജാവഹമാണ് ഇത്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല’’– ധൻകർ പറഞ്ഞു.