ഇന്ന് നടന്ന ഐപിഎൽ താരലേലത്തിൽ തിളങ്ങി ഓസ്‌ട്രേലിയൻ താരങ്ങൾ.ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 24.75 കോടി രൂപയ്ക്ക് പേസർ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോൾ ഓസീസ് നായകൻ പാറ്റ് കമ്മിന്‍സിനെ 20.50 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ഐപിഎല്‍. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണിത്. രണ്ട് കോടിയായിരുന്നു ഇരുവരുടെയും അടിസ്ഥാന വില.
ദക്ഷിണാഫ്രിക്കന്‍ താരം ജെറാള്‍ഡ് കോട്ട്‌സി അഞ്ചു കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. 11.75 കോടിക്ക് ഹർഷൽ പട്ടേൽ പഞ്ചാബിലെത്തി. കിവീസിന്റെ ഡാരില്‍ മിച്ചലിനെ 14 കോടിക്കും ചെന്നൈ സ്വന്തമാക്കി.
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റോവ്മാന്‍ പവല്‍ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍. ലോകകപ്പ് ഫൈനൽ ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിന്റെ കണ്ടെത്തൽ കിവീസ് താരം രചിന്‍ രവീന്ദ്രയെ 1.80 കോടിക്ക് ചെന്നൈ ടീമിലെത്തിച്ചു. ശാര്‍ദുല്‍ താക്കൂറിനെയും നാല് കോടിക്ക് ചെന്നൈ സ്വന്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിലെ ജൂനിയർ റെയ്‌ന എന്ന് വിളിപ്പേരുള്ള സമീര്‍ റിസ്‌വി 8.40 കോടി രൂപയ്ക്ക് ചെന്നൈയിലെത്തി. 7.40 കോടി രൂപയ്ക്ക് ഷാരൂഖ് ഖാനെ ഗുജറാത്തും 5.80 കോടി രൂപയ്ക്ക് ശുഭ്മാന്‍ ദുബെയെ രാജസ്ഥാന്‍ റോയല്‍സും വിളിച്ചു.
ശിവം മാവിയെ 6.40 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിനെ 11.50 കോടി രൂപയ്ക്ക് ബാംഗ്ലൂരിലെത്തിച്ചു. ഉമേഷ് യാദവ് 5.80 കോടി, ക്രിസ് വോക്‌സ് 4.20 കോടി എന്നിവരും താരലേലത്തില്‍ മികച്ച നേട്ടം കൊയ്തു.