പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകളില്‍ സഖാക്കളെയും, വേണ്ടപ്പെട്ടവരെയും കുത്തിനിറച്ച് കുട്ടി മേയർ | ARYA RAJENDRAN
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരുകിക്കയറ്റല്‍ വ്യാപകമെന്ന് റിപ്പോർട്ട്. പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകളില്‍ രാഷ്‌ട്രീയ സ്വാധീനത്താല്‍ വിലസുന്നത് നിരവധി പേരെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ ജെ.പി.എച്ച് നഴ്സുമാര്‍ക്ക് പുറമെ ശുചീകരണ തൊഴിലാളികളും തസ്തിക മാറി ജോലി ചെയ്യുന്നതായി ആക്ഷേപം. രാഷ്ട്രീയ പ്രേരിതമായാണ് ശുചീകരണ തൊഴിലാളികളെ നഗരസസഭയിലെ മെയിന്‍ ഓഫീസുകളില്‍ വിന്യസിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. 100ല്‍ അധികം തൊഴിലാളികളാണ് ഇത്തരത്തില്‍ തസ്തിക മാറി ജോലി ചെയ്യുന്നത്. നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റ് തസ്തിക, വിവിധ പ്രൊജക്ടുകളുടെ അറ്റന്‍ഡര്‍മാര്‍, വിവധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ അറ്റന്‍ഡര്‍മാര്‍, ഹെല്‍ത്ത് വിഭാഗം എന്നിവിടങ്ങളിലാണ് നിലവില്‍ ഇവരെ നിയോഗിച്ചിരിക്കുന്നത്.
1300 ശുചീകരണ തൊഴിലാളികളാണ് തിരുവനന്തപുരം നഗരസഭയിലുള്ളത്. നഗരസഭയുടെ കഴിഞ്ഞ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ പറഞ്ഞതനുസരിച്ച് 803 സ്ഥിരം തൊഴിലാളികള്‍, 398 തുമ്ബൂര്‍മുഴി തൊഴിലാളികള്‍, 99 താത്കാലിക ജീവനക്കാര്‍ എന്നതാണ് കണക്ക്. രേഖകളില്‍ ഇവരുടെ പേരും തസ്തികയും ശുചീകരണ തൊഴിലാളികളെന്നാണ്. എന്നാല്‍ അവരുടെ ജോലി മേയര്‍ ഓഫീസിലും സോണല്‍ ഓഫീസിലും മറ്റും മറ്റൊരു തസ്തികയിലാണ്. പി.എസ്.സി വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് ഒഴിവില്‍ പോലും ഇത്തരത്തിലുള്ളവരെ തിരുകിക്കയറ്റിയിരിക്കുന്നെന്നും ആക്ഷേപമുണ്ട്.
ഇതേക്കുറിച്ചുള്ള പരാതികള്‍ തദ്ദേശ വകുപ്പില്‍ എത്തിയെങ്കിലും അവ ഫയലില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തിലുള്ള ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നഗരത്തിലെ മാലിന്യ നീക്കം അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ നഗരസഭയിലുള്ള ശുചീകരണ തൊഴിലാളികള്‍ ആകെ – 1300, സ്ഥിരം തൊഴിലാളികള്‍ – 803, തുമ്ബൂര്‍മുഴി തൊഴിലാളികള്‍ – 398, താത്കാലിക തൊഴിലാളികള്‍ – 99
കണ്ടീജന്റ്സ് തൊഴിലാളികളെ ഇത്തരത്തില്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ നഗരത്തില്‍ മാലിന്യനീക്കം കാര്യക്ഷമമായി നടക്കുന്നില്ല. പല വാര്‍ഡുകളിലും മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇനി 150 താത്കാലിക തൊഴിലാളികളെ കൂടി പുതുതായി നിയമിച്ചാലേ മാലിന്യനീക്കം സുഗമമായി നടത്താന്‍ സാധിക്കൂവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തസ്തികയിലുള്ളവരെ ജോലിക്കിറക്കാതെ പുതിയ തൊഴിലാളികളെ എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്. തൊഴിലാളികളെ തസ്തിക മാറ്റി വിന്യസിക്കുന്നത് അവരുടെ മേലധികാരികളായ ഹെല്‍ത്ത് ഓഫീസറോ ഇന്‍സ്പെക്ടറോ അറിയുന്നില്ല. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്സന്‍, മേയര്‍ എന്നിവര്‍ പോലും ഈ മാറ്റും അറിയുന്നില്ലെന്നത് ചട്ടവിരുദ്ധമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona