ഒട്ടാവ: കാനഡയിൽ പാർലമെൻറ് പിരിച്ചുവിട്ടു. ബുധനാഴ്ച ആക്ടിംഗ് സ്റ്റേറ്റ് ഹെഡായ ഗവർണർ ജൂലിയ പയറ്റിനെ കണ്ടാണു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻറ് പിരിച്ചുവിടാൻ ട്രൂഡോ ശുപാർശ ചെയ്തത്. ഇതിനുപിന്നാലെ ട്രൂഡോ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 21-നാണ് പൊതുതെരഞ്ഞെടുപ്പ്.
പാർലമെൻറ് പിരിച്ചുവിട്ടതിനു പിന്നാലെ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണു ട്രൂഡോയുടെ ലിബറൽ പാർട്ടി നേരിടുന്നത്. 2015-ലാണു ലിബറൽ പാർട്ടി നേതാവായ ട്രൂഡോ കാനഡയിൽ അധികാരത്തിലെത്തുന്നത്.
നേരത്തെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് ട്രൂഡോയ്‌ക്കെതിരെയും സർക്കാരിനെതിരെയും അഴിമതി ആരോപണമുയർന്നിരുന്നു. അതിനിടെ അഴിമതി കേസ് കൈകാര്യം ചെയ്യുന്നതിൽ അതൃപ്തിയുണ്ടെന്നാരോപിച്ച് കാനഡയിലെ മുതിർന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു.