തിരുവല്ല : വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം വഴിത്തിരിവ്. കേസിൽ ഭർത്താവ് അറസ്റ്റിലായി.17 വർഷങ്ങൾക്കു മുമ്പ് 2006 മേയ് 26നു വൈകുന്നേരമാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കഴുത്തിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഊണ് മുറിയിൽ നിന്ന് കണ്ടെത്തിയത്. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോൾ ഭർത്താവ് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു
സംഭവത്തിൽ ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തു എന്ന തൊഴിലാളിയെ സംഭവ ദിവസം മുതൽ കാണാതായി. ഇതോടെ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. എന്നാൽ ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഈ സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.