ദുബായ്: ടി-20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ന് പാകിസ്‌താൻ, ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സൂപ്പർ 12ൽ അഞ്ചും ജയിച്ചാണ് ബാബർ അസം നയിക്കുന്ന പാക് പട പോരിനിറങ്ങുന്നത്. അതേസമയം വേണ്ടസമയത്ത് മികച്ച കളി പുറത്തെടുക്കാൻ ഓസീസിനേക്കാൾ നന്നായി അറിയാവുന്നവർ ലോകക്രിക്കറ്റിൽ വേറെയില്ല. സൂപ്പർ 12ൽ ഇംഗ്ലണ്ടിനോടുമാത്രമാണ് ആരോൺ ഫിഞ്ച് നയിക്കുന്ന ടീം തോറ്റത്.
ബാബർ–-മുഹമ്മദ് റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ടിൽ തുടങ്ങുന്നു പാകിസ്ഥാൻ ബാറ്റിന്റെ ആഴം. ലോകകപ്പിലെ തന്നെ മികച്ച പേസ് നിരയാണ് പാകിസ്ഥാന്റെ പ്രധാന പ്രതീക്ഷ. ഷഹീന്‍ അഫ്രീദിയും ഹസനലിയും ഹാരിസ് റൗഫും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേസമയം ഓസ്ട്രേലിയയുടെ കരുത്തും ദൗർബല്യവും കൈവെള്ളയിലെ വരപോലെ അറിയാവുന്ന മാത്യു ഹെയ്‌ഡന്‍റെ ഉപദേശങ്ങളും പാകിസ്ഥാന് പ്രതീക്ഷ നൽകുന്ന ഘടകമാകും.