മലപ്പുറം: കഞ്ചാവ് കച്ചവടത്തെപ്പറ്റി പൊലീസിനെ അറിയിച്ചതിന്‍റെ വിരോധം തീര്‍ക്കാന്‍ ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസില്‍ പ്രതികൾ അറസ്റ്റിൽ . പെരുമ്പിലാവ് കാര്യാടത്ത് അബ്ദുല്‍ അഹദ്(26), ചിറമനങ്ങാട് ഇല്ലിക്കല്‍ ഷമ്മാസ്(22) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ സംഭവം നടന്ന താടിപ്പടിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ ചങ്ങരംകുളം അമയില്‍ സ്വദേശി മുഹമ്മദ് ബാസില്‍(22) നേരത്തെ അറസ്റ്റിലായിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നത് മാര്‍ച്ച് 12നാണ്. യുവാവിനെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയിലുള്ള പോത്ത് ഫാമില്‍ വിളിച്ചുവരുത്തി ഒമ്പത് പേരടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നാം പ്രതിയുടെ സഹോദരന് കഞ്ചാവ് കച്ചവടമുണ്ടെന്ന് പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സംഘം യുവാവിനെ മർദ്ദിച്ചതെന്നാണ് പരാതി. അറസ്റ്റിലായ പ്രതി ഷമ്മാസ് ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.