തെലങ്കാന: അമരാവതിയിൽ മെഡിക്കൽ ഷോപ്പുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നിൽ വിദേശ ബന്ധത്തിന് തെളിവുകളുണ്ടെന്ന് എൻഐഎ. കൊലപാതകത്തിന് മുൻപ് പ്രതികളുടെ ഫോണിലേക്ക് വിദേശത്ത് നിന്ന് ഫോൺ വിളികൾ എത്തിയെന്ന് അന്വേഷണ സംഘം എൻഐഎ കോടതിയെ അറിയിച്ചു. വിളികൾ എത്തിയത് മൂന്ന് പ്രതികളുടെ ഫോണുകളിലേക്കാണ്. പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന്‍റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദങ്ങൾ. എൻഐഎ കസ്റ്റഡി അടുത്ത വെള്ളിയാഴ്ച വരെ കോടതി നീട്ടി.
ഉമേഷ് കോലെയെ ജൂൺ 21നാണ് രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നത്. നുപുർ ശർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത് 7 പേരാണ്.