കൊച്ചി: ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ വിമാനം കയറാൻ ശ്രമിക്കുന്നതിനിടെ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ തടഞ്ഞു.നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും പിന്നീട് പോലീസിന് കൈമാറി.ഉഖാരിയയിലെ കോക്‌സ് ബസാർ സ്വദേശികളായ പ്രാന്തോ ബറുവ (27), സിതു ബറുവ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കായി യാത്രാ രേഖകളും വ്യാജ പാസ്‌പോർട്ടും സംഘടിപ്പിച്ച് നൽകിയ കൊൽക്കത്ത സ്വദേശി ദേബോജ്യോതി ബർമനെയും പോലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 3 മണിയോടെ ദുബായിലേക്കുള്ള വിമാനത്തിൽ കയറുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു ഇരുവരും.ദുബായിൽ നിന്ന് സെർബിയയിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്.സംശയം തോന്നിയതിനെ തുടർന്ന് BOE ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സമ്മതിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.പിന്നീട് നെടുമ്പാശേരി പൊലീസിൽ വിവരം അറിയിക്കുകയും കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പ്രതികൾക്കെതിരെ ഐപിസി, ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോർട്ട് ആക്റ്റ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു