തൊടുപുഴ: തൊടുപുഴക്ക് സമീപം കാഞ്ഞാറിൽ കാര്‍ (Car) വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ.വിജയന്‍(28) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും.
വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ മലവെള്ളപാച്ചിലില്‍ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്.കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.