തായ്പെയ് : ദശലക്ഷം ഡോളറുകളുടെ പിന്തുടർച്ചാവകാശം ലഭിച്ച തയ്‌വാനീസ് കോടിപതിയുടെ മകനെ സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലായ് എന്ന പതിനെട്ടുകാരനാണ് മരിച്ചത്. ജീവിതത്തിൽ രണ്ടുതവണ മാത്രം കണ്ടിട്ടുള്ള റിയൽ എസ്റ്റേറ്റ് അസിസ്റ്റന്റ് സിയ എന്ന ആളുമായിട്ടായിരുന്നു ലായ് യുടെ വിവാഹം. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപാണ് മരണമടഞ്ഞ പിതാവിന്റെ 134 കോടി രൂപയുടെ സ്വത്ത് ലായ്‌ക്ക് ലഭിച്ചിരുന്നു.
പത്തു നിലകെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിലാണ് ലായുടെ പങ്കാളി താമസിക്കുന്നത്. ഇവിടെ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിയയും പിതാവും ലായിയുടെ പിതാവിന്റെ റിയൽ എസ്റ്റേറ്റ് രംഗത്തെ സഹായികളായിരുന്നു.
ഈ മാസം 4 ന് നടന്ന സംഭവം 19നാണ് പുറം ലോകമറിയുന്നത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലായ്‌യുടെ മാതാവ് ചെങ് രംഗത്തെത്തി. തന്റെ മകൻ സ്വവർഗാനുരാഗിയായിരുന്നില്ലെന്നും മകന്റെ മരണം ആത്മഹത്യയാക്കിയെന്നുമാണ് ഇവർ ആരോപിക്കുന്നത്. അതേസമയം മൃതദേഹം പരിശോധിച്ച ഫൊറൻസിക് വിദഗ്ധർ പത്താം നിലയിൽനിന്ന് വീണു മരിച്ചതാണെന്ന തരത്തിലാണ് റിപ്പോർട്ട് നൽകിയത്. വീഴുന്നതിന് മുൻപ് ലായുടെ ഉള്ളിൽ വിഷം ചെന്നതായി സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു .