കൊച്ചി∙ എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ ക്രൂര മർദനത്തിനിരയാക്കിയ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ കുട്ടിയുടെ മാതാവ് രാജേശ്വരി, മുത്തശ്ശി വളർമതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സുനീഷ് ഇടയ്ക്കിടെ വീട്ടിലെത്തുന്നത് കുട്ടി ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികളായ മൂന്ന് പേരും സംഘം ചേർന്ന് കുട്ടിയെ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ കമ്പിവടി ഉപയോഗിച്ച് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് വാരിയെല്ലിന് സമീപം വരയുകയും ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കമ്പി വടി ഉപയോഗിച്ചുള്ള അടിയിൽ കുട്ടിയുടെ രണ്ടു കൈയ്ക്കും പൊട്ടലേറ്റിട്ടുണ്ട്. വലതു കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളാണ് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സുനീഷിനെ പൊലീസ് പിടികൂടുകയായിരുന്നു.