കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി റിപ്പോർട്ട്. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഒറീസയിലെ ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി, നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പൊലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.
അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐ പി എസിൻ്റെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.