ചെന്നൈ: ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വെളിപ്പെടുത്തലുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നിർമ്മാതാവ് ജാഫർ സാദിക്ക്. ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയതായി അന്വേഷണ ഏജൻസിയോട് ജാഫർ സാദിക്ക് പറഞ്ഞു. 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തുക്കേസിലാണ് സാദിക്ക് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഉദയനിധി സ്റ്റാലിന് 5 ലക്ഷം രൂപ നൽകിയെന്നും ബാക്കി 2 ലക്ഷം പാർട്ടി ഫണ്ടായി നൽകിയെന്നും സാദിഖ് അധികാരികളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ജാഫർ സാദിഖ് ഉദയനിധി സ്റ്റാലിന് നൽകിയ പണം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണോയെന്ന് എൻസിബി അന്വേഷിക്കുന്നതായി റിപ്പോർട്ട്. ജാഫര്‍ സാദിക്കിന്റെ പേരും മയക്കുമരുന്ന് കടത്തു ശൃംഖലയുമായുള്ള ബന്ധവും എന്‍സിബി പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ ഡിഎംകെയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡിഎംകെയുടെ എന്‍ആര്‍ഐ വിഭാഗത്തിന്റെ ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓര്‍ഗനൈസറാണ് താനെന്ന് സാദിഖ് എന്‍സിബിയോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ദില്ലിയില്‍ നിന്ന് മൂന്ന് പേരെ എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ജാഫർ സാദിഖിന്റെ പേര് പുറത്തുവന്നത്. പേര് പുറത്തുവന്നതിനെ തുടര്‍ന്ന് ഫെബ്രുവരി 15 മുതല്‍ ജാഫർ സാദിഖ് ഒളിവിലായിരുന്നു. ദില്ലി പോലീസിന്റെ പ്രത്യേക സെല്ലിന്റെ സഹായത്തോടെയാണ് ജാഫര്‍ സാദിഖിനെ അറസ്റ്റ് ചെയ്തത്.