മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ യുഡിഎഫ് മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ദില്ലിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പേരുമാത്രമാണ് സംസ്ഥാനത്ത് നിന്ന് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പുതുപ്പള്ളി.
നിലവിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗമാണ്. ദില്ലി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ ഡൽഹി സർവ്വകലാശാലയിൽ നിന്നും നിയമ ബിരുദം നേടി. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പങ്കെടുത്തിരുന്നു.